റിമോട്ട് കൺട്രോൾ ഗേറ്റില്‍ കുടുങ്ങി കുട്ടി മരിച്ച സംഭവം: കഴുത്തിനേറ്റ പരിക്ക് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്

മലപ്പുറം: മലപ്പുറം വൈലത്തൂരില്‍ റിമോട്ട് കൺട്രോള്‍ ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്പതു വയസുകാരന്‍റേയും മുത്തശ്ശി ആസ്യയുടേയും മൃതദേഹം കബറടക്കി. ചിലവിൽ ജുമാമസ്ജിദിലായിരുന്നു ഇരുവരുടേയും കബറടക്കം. അതേസമയം, കഴുത്തിനേറ്റ പരിക്കാണ് മുഹമ്മദ് സിനാന്‍റെ മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

തിരൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു മുഹമ്മദ് സിനാന്‍റെ പോസ്റ്റുമോര്‍ട്ടം നടന്നത്. രണ്ട് ഭാഗത്തുനിന്നുമുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമായതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. കഴുത്ത് ഒടിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ഇന്നലെ വൈകിട്ട് നാല് മണിക്കാണ് മുഹമ്മദ് സിനാൻ എന്ന നാലാം ക്ലാസുകാരൻ ഗേറ്റിനുള്ളില്‍ കുടുങ്ങി മരിച്ചത്. റിമാട്ട് കൺട്രോള്‍ ഉപയോഗിച്ചും സ്വിച്ച് ഉപയോഗിച്ചും പ്രവര്‍ത്തിക്കാവുന്ന അയല്‍വീട്ടിലെ ഗേറ്റിലാണ് സിനാൻ കുടുങ്ങിയത്. സ്വിച്ച് അമര്‍ത്തി തുറന്ന ഗേറ്റിലൂടെ പുറത്തുകടക്കുന്നതിനിടെ ഗേറ്റ് അടയുകയും കുട്ടി അതിനിടയില്‍ കുടുങ്ങുകയുമായിരുന്നു.

അതിനിടെ, പേരക്കുട്ടിയുടെ മരണമറിഞ്ഞ ആഘാതത്തില്‍ മുത്തശ്ശി രാത്രി കുഴഞ്ഞു വീണും മരിച്ചു. സിനാന്‍റെ പിതാവ് ഗഫൂറിന്‍റെ അമ്മ ആസ്യയാണ് ഹൃദയാതാഘാതം മൂലം മരിച്ചത്.