ലൈംഗികാതിക്രമ കേസില്‍ വ്‌ളോഗര്‍ മല്ലു ട്രാവലർക്ക് ജാമ്യമില്ല

ലൈംഗികാതിക്രമ കേസില്‍ വ്‌ളോഗര്‍ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷാക്കിര്‍ സുബ്ഹാൻ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ നൽകിയത്. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നു പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കേസില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ പ്രതിയായ ഷാക്കിർ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും പരാതിക്കാരിയെ അധിക്ഷേപിക്കുകയും ചെയ്‌തെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഈ വാദങ്ങള്‍ കൂടി അംഗീകരിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ഷാക്കിര്‍ സുബ്ഹാനെതിരെ പൊലീസ് കേസെടുത്തത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്ത് ഷാക്കിർ മോശമായി പെരുമാറിയെന്നാണ് യുവതി നൽകിയ പരാതി. കൊച്ചിയിലെ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം നടന്നത്.

അതേസമയം തനിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതിയിൽ കൂടുതൽ പ്രതികരണവുമായി ഷാക്കിർ സുബ്ഹാൻ മുൻപ് രംഗത്തെത്തിയിരുന്നു. കേസിൽ ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും ശ്രമിച്ചിട്ടില്ലെന്നും കേസിൽ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ എല്ലാം കൈയിലുണ്ട് എന്നുമാണ് ഷാക്കിർ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ആണ് ഇക്കാര്യം ഷാക്കിർ വെളിപ്പെടുത്തിയിരിക്കുന്നത്.