മംഗ്ലൂരു സ്ഫോടനം; മുഖ്യസൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ രാജ്യം വിട്ടതായി സൂചന

ബാംഗ്ലൂർ: മംഗലാപുരം സ്ഫോടനത്തിന്‍റെ സൂത്രധാരൻ അബ്ദുള്‍ മദീന്‍ താഹ ദുബായിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പോലീസ്. താഹ ഷരീഖിന്‍റെ അക്കൗണ്ടിലേക്ക് ദുബായിൽ നിന്ന് പണം അയച്ചതിന്‍റെ രേഖകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ പ്രവര്‍ത്തനങ്ങൾ ദുബായ് കേന്ദ്രീകരിച്ചാണ് എന്ന് കര്‍ണാടക എഡിജിപി വ്യക്തമാക്കി.

മുഖ്യപ്രതി മുഹമ്മദ് ഷരീഖ് സെപ്റ്റംബറിൽ കേരളത്തിലെത്തിയെന്നും അഞ്ച് ദിവസം ആലുവയിൽ തങ്ങിയെന്നും പൊലീസ് പറഞ്ഞു. ആമസോൺ വഴി വാങ്ങിയ വസ്തുക്കളുടെ കാര്യത്തിൽ ദുരൂഹതയുണ്ട്. ഫേസ് വാഷും വണ്ണം കുറയ്ക്കുന്നതിനുമുളള ടമ്മി ടിമ്മറുമാണ് വാങ്ങിയത്. വണ്ണം കുറയ്ക്കാനുളള ഉപകരണം ഷാരിഖ് വാങ്ങേണ്ട കാര്യമില്ലെന്ന നിഗമനത്തിലാണ് തീവ്രവാദ വിരുദ്ധ സ്വാഡ്.

മംഗ്ലൂരു ഓട്ടോറിക്ഷ സ്ഫോടന കേസ് പ്രതിയായ ഷാരിഖിന് ഐഎസ് ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.  ഓൺലൈനിൽ നിന്ന് സ്ഫോടക വസ്തുക്കൾ വാങ്ങി വാടകവീട്ടിൽ വച്ച് ബോംബ് നിർമ്മിച്ചു. വ്യാജ ആധാർ കാർഡിൽ തെറ്റായ വിലാസം ഉപയോഗിച്ചാണ് വീട് വാടകയ്ക്ക് എടുത്തത്. കോയമ്പത്തൂരിൽ നിന്നാണ് വ്യാജ സിം കാർഡ് വാങ്ങിയത്. ഐഎസ് മാതൃകയില്‍ സഫോടനത്തിന് മുന്‍പ് പ്രഷര്‍കുക്കര്‍ ബോംബ് കൈയ്യില്‍ പിടിച്ച് ഷാരിഖ് ഫോട്ടോയെടുത്തിരുന്നു.