Latestകേരളംവാര്‍ത്തകള്‍

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്. പ്രതികളെ വെറുതേവിട്ട കാസർകോട് സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് വി.ജി.അരുൺ നോട്ടിസ് അയയ്ക്കാൻ നിർ‍ദേശം നൽകിയത്. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും. കെ.സുരേന്ദ്രന്റെ വിടുതൽ ഹര്‍ജി പരിഗണിച്ച് കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.

തെളിവുകൾ പരിശോധിക്കാതെയും പ്രതി നൽകിയ സാക്ഷിമൊഴി മാത്രം പരിഗണിച്ചുമായിരുന്നു കോടതിയുടെ നടപടിയെന്ന് അപ്പീലിൽ പറയുന്നു. എസ്‌സി, എസ്ടി നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങൾ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള കേസിലെ പ്രതികൾക്കെതിരെ നിലനിൽക്കുന്നതാണെന്നും ഹര്‍ജിയിൽ പറയുന്നു. നേരത്തെ നൽകിയ റിവി‍ഷൻ ഹർജി പിൻവലിച്ചാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. സുരേന്ദ്രനു പുറമെ ബിജെപി കാസർകോട് മുൻ ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ.മണികണ്ഠ റായ് എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികൾ.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥിയായ കെ.സുരേന്ദ്രൻ മറ്റൊരു സ്ഥാനാർഥിയായിരുന്ന ബിഎസ്‌പിയിലെ കെ.സുന്ദരയുടെ പത്രിക പിൻവലിക്കാനായി രണ്ടരലക്ഷം രൂപയും 8300 രൂപയുടെ മൊബൈൽ ഫോണും കോഴയായി നൽകി എന്നായിരുന്നു കേസ്. എന്നാൽ, പ്രതികൾക്കു മേൽ ചുമത്തിയ വിവിധ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നു സെഷൻസ് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. ഒപ്പം, അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റേയും ഭാഗത്തു നിന്നുള്ള ഗൗരവകരമായ വീഴ്ചകളും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.