മരട് ഫ്‌ളാറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ജഡ്ജിക്ക് ആദ്യ ഗഡുവായി 10 ലക്ഷം നല്‍കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ചട്ടം ലംഘിച്ച് മരടിലെ അനധികൃത നിർമ്മാണങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ റിപ്പോർട്ട് തയ്യാറാക്കിയ ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണന് 10 ലക്ഷം രൂപ ടോക്കൺ തുകയായി നൽകാൻ സുപ്രീം കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. ഡൽഹിയിലേക്കുള്ള വരവ് പോലും മാറ്റിവച്ചാണ് ജസ്റ്റിസ് തോട്ടത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

റിപ്പോർട്ട് തയ്യാറാക്കിയതിനുള്ള പണം ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണന് കൈമാറാൻ സുപ്രീം കോടതി നേരത്തെ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ, തുക എത്രയെന്ന് വ്യക്തമാക്കിയിരുന്നില്ല. ജസ്റ്റിസ് തോട്ടത്തിലും തുക പറയാൻ വിസമ്മതിച്ചു. ടോക്കൺ തുകയായി 10 ലക്ഷം രൂപ നൽകണമെന്ന് അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ കോടതിയിൽ ശുപാർശ ചെയ്തു. ഈ നിർദ്ദേശം സംസ്ഥാന സർക്കാരും അംഗീകരിച്ചു.

കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് മരട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള ചുമതല ലഭിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മാറാനുള്ള തീരുമാനം താത്കാലികമായി മാറ്റി വച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക ആയിരുന്നു. അതിനാല്‍ തന്നെ ജസ്റ്റിസ് രാധാകൃഷ്ണന്റെ പ്രവര്‍ത്തനം വിലമതിക്കാനാകാത്തതാണ്. ഇപ്പോള്‍ നല്‍കുന്നത് ആദ്യ ഗഡു ടോക്കണ്‍ തുക ആണെന്നും ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.