ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി ഇന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ എത്തിക്കും

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി ഇന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ എത്തിക്കും. ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് എത്തുന്ന വിശ്വാസികള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും. സംസ്‌കാരം നടക്കുന്ന ദിവസം വരെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വയ്ക്കും. ശനിയാഴ്ച, ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. കര്‍ദിനാള്‍മാരുടെ കോളജ് ഡീന്‍ ആയ കര്‍ദിനാള്‍ ജിയോവന്നി ബറ്റിസ്റ്റരെ ആകും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. മാര്‍പ്പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലെ ശവകുടീരത്തിലാണ് അന്ത്യവിശ്രമമൊരുക്കുക. ഫ്രാന്‍സിസ് മാര്‍പ്പാപ്പ താമസിച്ചിരുന്ന സാന്ത മാര്‍ത്തയിലെ ചാപ്പലില്‍ ഒറ്റമരപ്പെട്ടിയിലാണ് മാര്‍പ്പാപ്പയുടെ ഭൗതികശരീരം നിലവില്‍ സൂക്ഷിച്ചിട്ടുള്ളത്.

2022 ജൂണ്‍ 29ന് എഴുതിയ മാര്‍പാപ്പയുടെ മരണപത്രം വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. തന്റെ ജീവിതത്തിന്റെ സൂര്യാസ്തമയം അടുക്കുന്നു എന്ന വാക്കുകളിലാണ് പോപ്പിന്റെ മരണപത്രം തുടങ്ങുന്നത്. കല്ലറ അലങ്കരിക്കരുതെന്നും കല്ലറയ്ക്ക് പുറത്ത് ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്നു മാത്രമെ ആലേഖനം ചെയ്യാവൂ എന്നൂം പോപ്പിന്റെ മരണപത്രത്തില്‍ പരാമര്‍ശിക്കുന്നതായി വത്തിക്കാന്‍ അറിയിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്കുള്ള പണം പോപ്പ് ബസലിക്കയ്ക്ക് മൂന്‍കൂറായി കൈമാറിയിരുന്നു. ആചാരങ്ങളുടെ ഭാഗമായി സാന്റ മാര്‍ത്തയിലെ പോപ്പിന്റെ വസതിയുടെ വാതിലുകള്‍ ചുവന്ന റിബണ്‍ കെട്ടി മുദ്ര വെച്ചു. പോപ്പിന്റെ ചുമതല വഹിക്കുന്ന കര്‍ദിനാള്‍ കെവിന്‍ ഫാരലിന്റെ നേതൃത്വത്തിലാണ് വസതി മുദ്ര വച്ചത്.

പോപ്പ് ധരിച്ചിരുന്ന മോതിരം നശിപ്പിക്കാനും,പേപ്പല്‍ കോണ്‍ക്ലേവ് വിളിച്ച് ചേര്‍ക്കാനുമള്ള ചുമതല കര്‍ദിനാള്‍ കെവിന്‍ ഫാരലിനായിരുന്നു. 15 മുതല്‍ 20 ദിവസത്തിനുള്ളിലാകും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് സിസ്റ്റെന്‍ ചാപ്പലില്‍ നടക്കുക. അതീവ രഹസ്യമായിട്ടാകും 138 കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് ചേരുക. വത്തിക്കാന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഹോം പേജില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേരും ചിത്രവും മാറ്റിയിട്ടുണ്ട്. സീറ്റ് ഒഴിഞ്ഞു കിടക്കുന്നു എന്ന് അര്‍ഥമുള്ള അപ്പോസ്‌തോലിക സെഡ്സ് വേക്കന്റ് എന്നാണ് ഇപ്പോള്‍ ഹോം പേജില്‍ കുറിച്ചിരിക്കുന്നത്. പക്ഷാഘാതവും ഹൃദയസ്തംഭനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണകാരണമെന്നും വത്തിക്കാന്‍ അറിയിച്ചിരുന്നു.