ബാബർ അസമിനെ പിന്തള്ളി മുഹമ്മദ് റിസ്‌വാൻ ഐസിസി റാങ്കിംഗിൽ ഒന്നാമത്

പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനെ മറികടന്ന് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ ഐസിസി ടി-20 റാങ്കിംഗിൽ ഒന്നാമത്. 815 റേറ്റിംഗോടെയാണ് റിസ്‌വാൻ ഒന്നാം റാങ്കിലെത്തിയത്. ബാബർ അസം 794 റേറ്റിംഗുമായി രണ്ടാം സ്ഥാനത്തുണ്ട്. ഏറെ നാളായി സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന റിസ്‌വാൻ ഏഷ്യാ കപ്പിലും മികച്ച ഫോമിലാണ്.

സൂര്യകുമാര്യാദവാണ് ഏറ്റവും കൂടുതൽ റാങ്കുള്ള ഇന്ത്യൻ താരം. സൂര്യയുടെ റേറ്റിംഗ് 775 ആണ്. 792 റേറ്റിംഗുമായി ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രമാണ് മൂന്നാമത്.

ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ 43 റൺസ് നേടിയ റിസ്‌വാൻ, ഹോങ്കോങ്ങിനെതിരെ 78 റൺസുമായി പുറത്താകാതെ നിന്നു. സൂപ്പർ ഫോറിൽ ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ 71 റൺസാണ് അദ്ദേഹം നേടിയത്. ബാബർ 10, 9, 14 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്. ഈ പ്രകടനങ്ങളാണ് ബാബറിന് ഒന്നാം സ്ഥാനം നഷ്ടമാകാൻ ഇടയാക്കിയത്. ഇന്ന് നടക്കുന്ന രണ്ടാം സൂപ്പർ 4 മത്സരത്തിൽ പാകിസ്താൻ അഫ്ഗാനിസ്ഥാനെ നേരിടും.