സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ മകൾ വിഷം കൊടുത്ത് കൊലപ്പെടുത്തി

തൃശ്ശൂർ: കുന്നംകുളം കീഴൂരിൽ മകൾ അമ്മയെ വിഷം നൽകി കൊലപ്പെടുത്തി. കീഴൂർ ചുഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്‍റെ ഭാര്യ രുഗ്മിണി (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൾ ഇന്ദുലേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുള്ള ഇന്ദുലേഖയാണ് അമ്മയെ കൊലപ്പെടുത്തി ഭൂമി കൈവശപ്പെടുത്തി വിൽപ്പന നടത്തിയതെന്നാണ് വിവരം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്. സംഭവത്തിൽ സാധാരണ മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ വിഷം കണ്ടെത്തിയത്. ഇതോടെ ആ സമയത്ത് വീട്ടിലുണ്ടായിരുന്നവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മകൾ ഇന്ദുലേഖ വിഷം നൽകിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എലിവിഷം നൽകിയാണ് കൊലപ്പെടുത്തിയത്.

രുഗ്മിണിയെ വിഷം കഴിച്ചതിനെ തുടർന്ന് 18നാണ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് എലിവിഷത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. 22-നാണ് രുഗ്മിണി മരിച്ചത്. പോസ്റ്റുമോർട്ടത്തിൽ വിഷാംശം സ്ഥിരീകരിച്ചിരുന്നു. മകൾ വിഷം നൽകിയതായി സംശയിക്കുന്നതായി പിതാവ് ചന്ദ്രൻ മൊഴി നൽകിയതോടെയാണ് വഴിത്തിരിവായത്. ഇന്ദുലേഖയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.