കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസ്സമായി; രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി യുവതി
രണ്ടുവയസുകാരിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ അമ്മയും കാമുകനും പിടിയില്‍. തെലങ്കാനയിലെ ശിവംപേട്ട് മണ്ഡലിലാണ് സംഭവം.ഇരുപത്തിമൂന്നുകാരിയായ മംമ്ത, ഇവരുടെ കാമുകൻ ഷെയ്ഖ് ഫയാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശിവംപേട്ട് മണ്ഡലിലെ ശാബാസ്പള്ളിയില്‍ അഴുക്കുചാലിന് സമീപത്ത് രണ്ട് വയസുകാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയും കാമുകനും കുടുങ്ങിയത്.
ജൂണ്‍ നാലിനാണ് മംമ്തയും കാമുകനും ചേർന്ന് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയത്. തുടർന്ന് ശിവംപേട്ട് മണ്ഡലിലെ ശാബാസ്പള്ളിയില്‍ അഴുക്ക് ചാലിന് സമീപം കുഴിച്ച് മൂടുകയായിരുന്നു. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചില്‍ കാമുകനുമായുള്ള ലൈംഗികബന്ധത്തിന് തടസമായതോടെയാണ് യുവതി രണ്ട് വയസുള്ള സ്വന്തം മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.
അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞായിരുന്നു യുവതി കുഞ്ഞുമായി വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍, പിന്നീട് യുവതിയേയും കുഞ്ഞിനേയും കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് മംമ്തയുടെ ഭർത്താവായ കോട്ല രാജു മെയ് 27ന് പൊലീസില്‍ പരാതി നല്‍കിയത്. ഭാര്യയേയും മകളേയും കാണുന്നില്ലെന്നും ഫോണില്‍ ബന്ധപ്പെടാൻ ആവുന്നില്ലെന്നുമായിരുന്നു രാജുവിന്റെ പരാതി.
മകളുമായി മംമ്ത പോയത് കാമുകനൊപ്പമായിരുന്നു. വീട്ടുകാരും പൊലീസും വലിയ രീതിയില്‍ അന്വേഷിച്ചെങ്കിലും മംമ്തയുടെ ഫോണ്‍ ട്രേസ് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാല്‍ സെപ്റ്റംബർ ആദ്യ വാരത്തില്‍ മംമ്തയെ വളരെ അപ്രതീക്ഷിതമായാണ് ആന്ധ്രപ്രദേശിലെ നരസരോപേട്ടില്‍ വച്ച് പൊലീസ് ക്യാമറയില്‍ കണ്ടെത്തുന്നത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്തിയ പൊലീസ് സെപ്റ്റംബർ 11നാണ് മംമ്തയേയും കാമുകനേയും നാട്ടിലേക്ക് തിരിച്ചെത്തിച്ചത്. ചോദ്യം ചെയ്യലിലാണ് മകളെ കൊലപ്പെടുത്തിയെന്ന് യുവതി വെളിപ്പെടുത്തിയത്.
