Latestദേശീയം

മൈസൂര്‍ കൊട്ടാരത്തിന് മുന്നിലുണ്ടായ സ്ഫോടനം; മരിച്ചവരുടെ എണ്ണം മൂന്നായി

മൈസൂർ കൊട്ടാരത്തിന് മുന്നിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അപകടത്തില്‍ അഞ്ചു പേർക്ക് പരിക്കേറ്റിരുന്നു.വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. യുപിയിലെ കനൗജ് ജില്ലയിലെ തോഫിയ സ്വദേശി കാരനായ സലിം സ്ഫോടനത്തെ തുടർന്ന് സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29), ബംഗളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്മി (49) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വൈകി മരിച്ചത്.

ബലൂണ്‍ നിറക്കാൻ ഉപയോഗിക്കുന്ന ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് സംഭവം നടന്നത് മുതല്‍ വെള്ളിയാഴ്ചവൈകിട്ട് വരെ പറയുന്നുണ്ടായിരുന്നെങ്കിലും മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി എച്ച്‌.സി. ദേവപ്പ അത് തിരുത്തിയിരുന്നു. സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചാണ് വാതകം ഉണ്ടാക്കിയതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ മൈസൂരു സിറ്റി പൊലീസ് അന്വേഷണം ഊർജിതമാക്കി. മരിച്ച ബലൂണ്‍ വില്‍പനക്കാരനായ സലീമിന്റെ പശ്ചാത്തലം സിറ്റി പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം, എൻ.‌ഐ‌.എ സംഘം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കുകയും സിറ്റി പൊലീസില്‍ നിന്ന് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

സലീമിനൊപ്പം ഉണ്ടായിരുന്ന രണ്ടു പേരെ സിറ്റി പൊലീസും എൻ.‌ഐ‌.എയും ചോദ്യം ചെയ്യുന്നുണ്ട്. മന്ത്രി മഹാദേവപ്പ, മൈസൂരു ഡിസി ജി. ലക്ഷ്മികാന്ത് റെഡ്ഡി, പൊലീസ് കമീഷണർ സീമ കലട്കർ എന്നിവർ കെ.ആർ ആശുപത്രിയില്‍ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. അവരുടെ ചികിത്സാ ചെലവുകള്‍ സർക്കാർ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു