നൃത്തപരിശീലനത്തിനിടെ സ്കൂളില്‍ വച്ച് പ്രാണിയുടെ കടിയേറ്റ് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം
നാമക്കല്‍: തമിഴ്നാട്ടിലെ നാമക്കലില്‍ പ്രാണിയുടെ കടിയേറ്റ എട്ടുവയസുകാരി മരിച്ചു. സ്കൂളിലെ വാര്‍ഷികാഘോഷത്തിന്‍റെ റിഹേഴ്സലില്‍ പങ്കെടുക്കുന്നതിനിടെയാണ് കുട്ടിയെ വിഷപ്രാണി കടിച്ചത്.തിരുച്ചെങ്കോട് താലൂക്കിലെ ഗൗണ്ടംപാളയം ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്.
മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ രക്ഷിത എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. ശതാബ്ദി ആഘോഷങ്ങള്‍ക്കായി നൃത്തം പരിശീലിപ്പിക്കാനായാണ് രക്ഷിത സ്കൂളിലെത്തിയത്. പരിശീലനത്തിനിടെ കുട്ടിയുടെ നെറ്റിയില്‍ ഒരു പ്രാണി കടിക്കുകയും ഉടന്‍ തന്നെ അസ്വസ്ഥത അനുഭവപ്പെട്ടതായും സ്കൂള്‍ അധികൃതര്‍ പറയുന്നു. തൊട്ടുപിന്നാലെ കുട്ടി ബോധരഹിതയായി വീണു. അധ്യാപകരും സ്കൂള്‍ ജീവനക്കാരും ഉടൻ തന്നെ അവരെ തിരുച്ചെങ്കോഡിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് തിരുച്ചെങ്കോഡ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ നില വഷളായതിനെത്തുടർന്ന്, പിന്നീട് നാമക്കല്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി റഫർ ചെയ്തു. തീവ്രപരിചരണത്തിന് വിധേയമാക്കിയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ കുട്ടി മരിക്കുകയായിരുന്നു. കൂലിപ്പണിക്കാരാണ് രക്ഷിതയുടെ മാതാപിതാക്കള്‍. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിന്‍റെ ഭാഗമായി പ്രധാനാധ്യാപകനെയും അധ്യാപകരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
