നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി.

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി. പ്രതികളെ മര്‍ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോതി ചോദിച്ചു. മന്ത്രിമാരെ സംരക്ഷിക്കുന്നതുപോലെ അറസ്റ്റ് ചെയ്ത പ്രതികളേയും സംരക്ഷിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു. പ്രതികള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയത് എന്തിനാണെന്നും പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ചോദിച്ചു.

മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികളെ ഹാജരാക്കിയ വേളയില്‍ തങ്ങള്‍ മര്‍ദനത്തിനിരയായെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞു. തങ്ങളെ പൊലീസ് മര്‍ദിച്ചെന്നും പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദിച്ചെന്നും പ്രതികള്‍ പറഞ്ഞു. ഇതിനുശേഷം പ്രോസിക്യൂഷനോട് അറസ്റ്റ് ചെയ്ത പ്രതികളെ സംരക്ഷിക്കാന്‍ പൊലീസിന് അറിയില്ലേ എന്ന് കോടതി ചോദിക്കുകയായിരുന്നു. മന്ത്രമാരെ മാത്രമല്ല ജനങ്ങളെ സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു. ഐപിസി 308ന്റെ സാഹചര്യം എന്താണെന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. തങ്ങള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ താമസിച്ചുവെന്നും ആശുപത്രിയില്‍ പോലും ഭീഷണിയുണ്ടായെന്നും പ്രതികള്‍ കോടതിയോട് പറഞ്ഞു.