നെടുങ്കണ്ടം കസ്റ്റഡിമരണം; മുന്‍ ഡിവൈ.എസ്.പിയെ പ്രതിചേര്‍ത്ത് കുറ്റപത്രം

കൊച്ചി: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ പി.പി ഷംസിനെ പ്രതിചേർത്ത് സി.ബി.ഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തതായി അറിഞ്ഞിട്ടും ഒളിവിൽ പാർപ്പിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഡിവൈ.എസ്.പിയെ കേസിൽ പത്താം പ്രതിയാക്കിയത്. രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർമാർക്കെതിരെ വകുപ്പുതല നടപടി വേണമെന്നും സിബിഐ ആവശ്യപ്പെട്ടു.

രാജ്കുമാറിനെ ചികിത്സിച്ച അഞ്ച് ഡോക്ടർമാർ, പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറൻസിക് വിദഗ്ധൻ, പീരുമേട് ജയിൽ അധികൃതർ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് സിബിഐ ശുപാർശ ചെയ്തു. ഇടുക്കി മുന്‍ എസ്.പി കെ.ബി വേണുഗോപാലിനെതിരെ നടപടി വേണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.

നേരത്തെ രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ ഒമ്പത് പോലീസ് ഉദ്യോഗസ്ഥരെ സിബിഐ പ്രതിചേർത്തിരുന്നു. കേസിന്‍റെ രണ്ടാം ഘട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് ഡിവൈഎസ്പിയെ പ്രതിചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.