ഡയമണ്ട് ലീഗിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം

സൂറിച്ചിലെ ഡയമണ്ട് ലീഗിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 85.71 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞ നീരജ് വെള്ളിമെഡൽ നേടി. ചെക്ക് റിപ്പബ്ലിക്കിൻ്റെ ജാക്കൂബ് വാഡ്‌ലെഷെയ്ക്കാണ് സ്വർണം. 85.86 മീറ്റർ ദൂരമാണ് ജാക്കൂബ് കണ്ടെത്തിയത്

മോശം തുടക്കമാണ് നീരജിനു ലഭിച്ചത്. ആദ്യ ശ്രമത്തിൽ 80.79 എറിഞ്ഞ താരം പിന്നീട് തുടരെ രണ്ട് ഫൗൾ ത്രോകൾ എറിഞ്ഞു. സാധാരണയായി ആദ്യ ത്രോകളിൽ തന്നെ മികച്ച ദൂരം കണ്ടെത്താറുള്ള നീരജ് നാലാം ത്രോയിലാണ് ഇത്തവണ ഈ നേട്ടത്തിലെത്തിയത്. നാലാം ത്രോയിൽ 85.22 മീറ്റർ ദൂരമെറിഞ്ഞ നീരജിൻ്റെ അഞ്ചാം ത്രോ വീണ്ടും ഫൗളായി. നിർണായകമായ അവസാന ത്രോയിൽ 85.71 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞ് നീരജ് രണ്ടാം സ്ഥാനം പിടിക്കുകയായിരുന്നു. സീസണിൽ ഇത് ആദ്യമായാണ് ഏതെങ്കിലുമൊരു മത്സരത്തിൽ നീരജിന് സ്വർണം ലഭിക്കാതിരിക്കുന്നത്. 85.04 മീറ്റർ ദൂരം കണ്ടെത്തിയ ജർമനിയുടെ ജൂലിയൻ വെബർ വെങ്കലം നേടി. ബുഡാപെസ്റ്റിലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ പാക്കിസ്ഥാന്റെ അർഷാദ് നദീം ഈ മത്സരത്തിൽ കളിച്ചിരുന്നില്ല.