കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം.

കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു. അതേസമയം, മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ് മരിച്ചയാള്‌‍ക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്.

ആഗസ്റ്റ് -23 വൈകീട്ട് 7 മണിക്ക്  തിരുവള്ളൂർ കുടുംബ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ഓഗസ്റ്റ് -25 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദർശിച്ചു. ഇതേ ദിവസം 12:30 കള്ളാട് ജുമാ മസ്ജിദ് സന്ദർശിച്ചതായും റൂട്ട് മാപ്പിലുണ്ട്. ആഗസ്റ്റ് -26 രാവിലെ 11 മുതൽ 1:30 വരെ കുറ്റ്യാടി ഡോ.ആസിഫലി ക്ലിനിക്കിൽ, ആഗസ്റ്റ് – 28 രാത്രി 09:30 ന് തൊട്ടിൽപാലം ഇഖ്ര ആശുപത്രിയിൽ, ആഗസ്റ്റ് 29- അർദ്ധരാത്രി 12 ന് കോഴിക്കോട് ഇഖ്ര ആശുപത്രിയിൽ, ആഗസ്റ്റ് -30 ന് ആശുപത്രിയിൽ വെച്ച് മരിച്ചു.-ഇത്തരത്തിലാണ് റൂട്ട് മാപ്പിലുള്ളത്. അതേസമയം, മരുതോങ്കരയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സജിത്ത് പറഞ്ഞു. ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ടൈൻമെന്റ് സോണുകളിൽ ആർ ആർ ടികളെ നിയോഗിച്ചിട്ടുണ്ട്. മരിച്ചയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.