ശബരീനാഥിന്റെ വാട്സാപ്പ് ചാറ്റിൽ വധശ്രമ തെളിവില്ലെന്ന് കോടതി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ ഉപാധ്യക്ഷൻ കെ എസ് ശബരീനാഥ് വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസിൽ ശബരീനാഥിന്‍റെ വാട്സ്ആപ്പ് ചാറ്റിൽ അത്തരം തെളിവില്ലെന്ന് കോടതി. ശബരീനാഥിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള സെഷൻസ് കോടതി ജഡ്ജിയുടെ ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധമായി മാത്രമേ ഈ നടപടികളെ കാണാനാകൂവെന്ന് കോടതി പറഞ്ഞു.

വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതിയുടെ ഫോണിൽ ഗൂഢാലോചന നടന്നതിന് തെളിവുണ്ടെന്നാണ് പൊലീസിന്‍റെ വാദം. എന്നാൽ ഫോണിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഫോൺ കൈമാറാൻ തയ്യാറാണെന്ന് ശബരീനാഥ് പറഞ്ഞു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്നും ഉത്തരവിൽ പറയുന്നു. ഗൂഡാലോചന, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് ശബരീനാഥിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.