ശ്രീജിത്ത് രവിയുടെ സിനിമകൾ ആര്‍ക്കും വേണ്ട; പ്രതിസന്ധിയിലെന്ന് സംവിധായകന്‍

തൃശൂര്‍: പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയുടെ ചിത്രം റിലീസ് ചെയ്യാൻ തിയേറ്ററുകൾ തയ്യാറല്ലെന്ന് സംവിധായകൻ സജീവൻ അന്തിക്കാട്. ലാ ടൊമാട്ടിന എന്ന ചിത്രത്തിലെ രണ്ട് നായകൻമാരിൽ ഒരാളാണ് ശ്രീജിത്ത് രവി. സംഭവം ഒടിടി റിലീസിനെയും ബാധിച്ചു. 1.40 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രത്തിന്‍റെ ഭാവി പ്രതിസന്ധിയിലാണെന്ന് സജീവൻ അന്തിക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശ്രീജിത്ത് കേസിൽ ഉൾപ്പെടുന്നതിന് മാസങ്ങൾക്ക് മുമ്പാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ജനുവരി 15നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. കെ.എസ്.എഫ്.ഡി.സി ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നത്. ചില പോരായ്മകൾ കാരണം, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മൂന്ന് മാസത്തോളം മുടങ്ങി. തടസ്സങ്ങൾ പരിഹരിച്ച് സിനിമ റിലീസിന്
തയ്യാറെടുക്കുമ്പോഴാണ് ശ്രീജിത്ത് രവിയുമായി ബന്ധപ്പെട്ട കേസ് വന്നത്. ഒരു വ്യക്തി ചെയ്ത കുറ്റങ്ങൾക്ക്, അവൻ ശിക്ഷിക്കപ്പെടണം. ചിത്രത്തിന്‍റെ നിർമ്മാതാവ് എന്തിന് ശിക്ഷിക്കപ്പെടണമെന്നും സംവിധായകൻ ചോദിച്ചു.

“ചിത്രത്തിലെ കഥാപാത്രവും കഥാപാത്രത്തെ അവതരിപ്പിച്ച വ്യക്തിയും രണ്ടാണ്. പക്ഷേ കുറ്റകൃത്യം ചെയ്ത വ്യക്തി വെള്ളിത്തിരയിൽ കാണുന്ന വ്യക്തിയാണെന്ന മാനസികാവസ്ഥയിലേക്ക് പ്രേക്ഷകർ എത്തുന്നു. അതാണ് സിനിമ എന്ന മാധ്യമത്തിന്‍റെ ശക്തി. എന്നാൽ നിർമ്മാതാവാണ് ചിത്രത്തിന്‍റെ ഈ ശക്തിക്ക് ഇരയാകുന്നത്,” അദ്ദേഹം പറഞ്ഞു.