കേരളത്തിൽ നിക്ഷേപം നടത്താമെന്ന് നോർവേ മലയാളികള്‍, ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി

നോര്‍വേ: കേരളത്തിൽ സംരംഭം തുടങ്ങാൻ താൽപര്യമുണ്ടെന്ന് നോർവീജിയൻ മലയാളികൾ. നോർവേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ മുന്നിൽ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് ചിലർ സൂചിപ്പിച്ചു. കേരളത്തിൽ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും നോർവേ സന്ദർശനത്തിന്‍റെ ഗുണഫലങ്ങളും മുഖ്യമന്ത്രി മലയാളി അസോസിയേഷനോട് വിശദീകരിച്ചു. ഇവിടെ കാണുന്ന പല സൗകര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അതിനായി നമുക്ക് ഒന്നിച്ച് ശ്രമിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നവകേരള കാഴ്ചപാടിൻ്റെ പ്രധാന ഉള്ളടക്കവും കഴിഞ്ഞ ആറ് വർഷത്തിനിടെ നടപ്പാക്കിയ പ്രധാന കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. 1970 മുതൽ നോർവേയിൽ മലയാളികളുടെ സാന്നിധ്യമുണ്ടെങ്കിലും 2000 മുതൽ മാത്രമാണ് മലയാളികൾ കൂടുതൽ കുടിയേറാൻ തുടങ്ങിയത്.

നോർവ്വേയിലെ പെൻഷൻ സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്താൻ ഉദ്ദേശിക്കുന്നതായി പിണറായി വിജയൻ സൂചന നൽകി. ഇതാദ്യമായാണ് കേരള മുഖ്യമന്ത്രി നോർവേയിൽ എത്തുന്നതെന്നും അതിൽ അഭിമാനിക്കുന്നുവെന്നും നന്മ പ്രസിഡന്‍റ് സിന്ധു എബ്ജിൽ പറഞ്ഞു. പെരുമ്പാവൂർ സ്വദേശിയായ സിന്ധു കഴിഞ്ഞ 17 വർഷമായി നോർവേയിലാണ് താമസം. മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് എന്നിവരും മറുപടി നൽകി.