നാവിഗേഷൻ ഉപഗ്രഹം എൻവിഎസ്-01 വിക്ഷേപണം ഇന്ന്

ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹം എൻവിഎസ് 01 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നും ഇന്ന് രാവിലെ 10.42നാണ് ഉപഗ്രഹവും വഹിച്ചുകൊണ്ട് ജിഎസ്എൽവി എഫ് 12 കുതിച്ചുയരുക. 2232 കിലോഗ്രാം ഭാരമുള്ള നാവിക് ഉപഗ്രഹത്തെ, ജിയോ സിംക്രണൈസ്ഡ് ട്രാൻസ്ഫർ ഓർബിറ്റിലാണ് എത്തിക്കുക. ഇത് താൽകാലിക സഞ്ചാരപഥമാണ്. അതിനു ശേഷം, സാറ്റലൈറ്റ് തന്നെ കൃത്യമായ ഓർബിറ്റിലേക്ക് സ്വയം എത്തുന്ന തരത്തിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ ക്ളോക്കാണ് ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ളത്. ഇത് കൂടുതൽ കൃത്യമായ സ്ഥാന, സമയ നിർണയങ്ങൾക്ക് സഹായകരമാകും. വിക്ഷേപണം കഴിഞ്ഞ 18 മിനിറ്റ് അറുപത്തി ഏഴു സെക്കൻഡുകൾ കൊണ്ട് എൻവിഎസ് ഒന്ന് ഭ്രമണപഥത്തിലെത്തും. ഇന്ത്യന്‍ ബഹിരാകാശ രംഗത്തിന്റെ അഭിമാന നേട്ടങ്ങളിലൊന്നാണ് നാവിക്. മുമ്പ് ജിപിഎസ് ഉള്‍പ്പടെയുള്ള വിദേശ നിയന്ത്രണത്തിലുള്ള ഗതിനിര്‍ണയ സ്ഥാനനിര്‍ണയ ഉപഗ്രഹങ്ങളായിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്.

എന്നാൽ 1999 ലെ കാർഗിൽ യുദ്ധസമയത്ത് ജിപിഎസ് വിവരങ്ങൾ നൽകാൻ യുഎസ് വിസമ്മതിച്ചതോടെയാണ് നാവികിനെ കുറിച്ചുള്ള പരീക്ഷണങ്ങൾ ഐഎസ്ആർഒ ആരംഭിച്ചത്. 2006ൽ പദ്ധതിയ്ക്ക് അംഗീകാരം നൽകി. പൂർണമായും ഇന്ത്യയുടെ നിയന്ത്രണത്തിലാണ് നാവിക് പ്രവർത്തിയ്ക്കുക. ഒൻപത് വിക്ഷേപണങ്ങൾ നടത്തിയെങ്കിലും ഏഴ് ഉപഗ്രഹങ്ങളാണ് പ്രവർത്തനക്ഷമമായി ഉള്ളത്. രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ ഗ്രൗണ്ട് സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന ഏഴ് ഉപഗ്രഹങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം കൂടിയുണ്ട് ഇന്നത്തെ വിക്ഷേപണത്തിന്.