സംസ്ഥാന സര്‍വീസിലെ എല്ലാ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തിയ ആദ്യ സംസ്ഥാനമായി ഒഡീഷ

ന്യൂഡല്‍ഹി: ഒഡീഷയിലെ നവീൻ പട്നായിക്കിന്‍റെ നേതൃത്വത്തിലുള്ള ബിജെഡി സംസ്ഥാന സർവീസിലെ 57,000 വരുന്ന മുഴുവന്‍ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തി. കരാർ അടിസ്ഥാനത്തിൽ ഇനി നിയമനങ്ങൾ നടത്തില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജനങ്ങൾക്ക് ദീപാവലി സമ്മാനമായിട്ടായിരുന്നു പദ്ധതി അവതരിപ്പിച്ചത്. നേരത്തെ പഞ്ചാബിലും 8,000 ത്തോളം കരാർ അധ്യാപകരെ സ്ഥിരപ്പെടുത്താനും കരാർ നിയമനങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചിരുന്നുവെങ്കിലും എല്ലാ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് ഒഡീഷ. ഒഡീഷ ഗ്രൂപ്പ് ബി, സി, ഡി തസ്തിക നിയമം-2022 എന്ന പേരിലാണ് ഇത് നടപ്പാക്കുക. സ്ഥിരപ്പെടുത്തിയ ജീവനക്കാരുടെ ശമ്പളം കരാർ നിയമന തീയതി കൂടി പരിഗണിച്ച് നിശ്ചയിക്കും.

സ്ഥാനക്കയറ്റം ഉൾപ്പെടെ മുൻകാല പ്രാബല്യത്തോടെയുള്ള ആനുകൂല്യങ്ങൾ അനുവദിച്ച് ശമ്പളം തീരുമാനിക്കും. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത കാലയളവ് കണക്കിലെടുത്ത് അർഹമായ മുൻഗണന നൽകും. പദ്ധതിക്ക് പ്രതിവർഷം 1,300 കോടി രൂപ അധികമായി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2013 ലാണ് ഒഡീഷ സർക്കാർ കരാർ അടിസ്ഥാനത്തിൽ നിയമനം ആരംഭിച്ചത്.

ഒഡീഷയിലെ സമ്പദ് വ്യവസ്ഥ ഗണ്യമായി മെച്ചപ്പെട്ടുവെന്നും കരാർ നിയമനത്തിന്‍റെ യുഗം അവസാനിച്ചുവെന്നും പട്നായിക് പറഞ്ഞു. പല സംസ്ഥാന സർക്കാരുകളും സ്ഥിര നിയമനങ്ങൾ പൂർണ്ണമായും നിർത്തിയ സാഹചര്യത്തിൽ ഈ തീരുമാനം ഒഡീഷയുടെ ചരിത്രത്തിലെ ഒരു സുവർണ്ണ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.