ഒമാനിൽ പുനരധിവാസ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതം

മസ്‌കത്ത്: ഒമാന്‍റെ വടക്കൻ ഭാഗങ്ങളായ ഇബ്രി, മഹ്ദ, ബഹ്ല, ബുറൈമി,ദങ്ക് ,അവാബി, ഇബ്ര, യങ്കല്‍ തുടങ്ങിയ പ്രദേശങ്ങളിൽ ബുധനാഴ്ച കനത്ത മഴ ഉണ്ടായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പല റോഡുകളും തകർന്നു. വീടുകളിലും കടകളിലും വെള്ളം കയറി. റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ചെളി നിറഞ്ഞു. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു. അത്തരം സ്ഥലങ്ങളിൽ പുനരധിവാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. അടിസ്ഥാനസൗകര്യങ്ങൾ ഒരു പരിധിവരെ പുനഃസ്ഥാപിച്ചിട്ടുണ്ട്.
റുസ്താഖ് വിലായത്തിൽ മഴയിലും മണ്ണിടിച്ചിലിലും കാറ്റിലും നൂറോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. ധനകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ നാസർ ബിൻ ഖാമിസ് അൽ ജശ്മി പ്രദേശം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്ത തെക്കൻ ബാത്തിന ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ ഉന്നതതല ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. മഴക്കെടുതിയിൽ തകർന്ന അടിസ്ഥാനസൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.