ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് നിർദേശം നൽകി ഭക്ഷ്യവകുപ്പ്.

ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് നിർദേശം നൽകി ഭക്ഷ്യവകുപ്പ്. ഇന്ന് ഉച്ചയോടെ മുഴുവൻ ഓണകിറ്റുകളും തയ്യാറാക്കണമെന്ന് ഭക്ഷ്യമന്ത്രി ജെ ആർ അനിൽ നിർദേശിച്ചു. സ്റ്റോക്കില്ലാത്ത പായസംമിക്സ്, നെയ് ഇനങ്ങൾ ഉടൻ എത്തിക്കാൻ മിൽമയോട് ആവശ്യപ്പെടും.
ഭക്ഷ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച റേഷൻ കടകൾ തുറന്ന് കിറ്റ് വിതരണം പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.ഇന്നലെ 14,000 പേർ മാത്രമാണ് കിറ്റ് വാങ്ങിയത്, 5.87 ലക്ഷം മഞ്ഞ കാർഡ് ഉടമകൾക്കാണ് ആകെ കിറ്റ് നൽകേണ്ടത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു കിറ്റ് വിതരണം ഇത്തവണ സര്‍ക്കാര്‍ പരിമിതപ്പെടുത്തിയത്. മഞ്ഞകാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകുമെന്നും സപ്ലൈക്കോ അറിയിച്ചിരുന്നു.

തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതൽ പൊടിയുപ്പു വരെ 13 ഇനങ്ങൾ നൽകാനാണ് സപ്ലൈക്കോയുടെ തീരുമാനം. തുണി സഞ്ചിയുൾപ്പെടെ പതിനാലിനം സാധനങ്ങളാണ് കിറ്റിൽ ഉണ്ടായിരിക്കുക. കഴിഞ്ഞ വര്‍ഷം 93 ലക്ഷം കാര്‍ഡ് ഉടമകളിൽ 87 ലക്ഷം കാര്‍ഡുടമകൾക്ക് കിറ്റ് നൽകാൻ സർക്കാരിന് കഴിഞ്ഞിരുന്നു.