LatestWorld

ഓസ്കറില്‍ മികച്ച നടനായി മൈക്കല്‍ ബി. ജോര്‍ദാൻ, നടി ജെസ്സി ബക്ലി; പുരസ്കാരങ്ങള്‍ വാരിക്കൂട്ടി വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും സിന്നേഴ്സും

98ാമത് ഓസ്കർ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സിന്നേഴ്സിലെ പ്രകടനത്തിലൂടെ മൈക്കല്‍ ബി. ജോർദാൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി.ചിത്രത്തില്‍ സ്മോക്ക് (Smoke), സ്റ്റാക്ക് (Stack) എന്നീ രണ്ട് വ്യത്യസ്ത സ്വഭാവമുള്ള ഇരട്ട സഹോദരങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. വെല്ലുവിളി നിറഞ്ഞ പ്രകടനമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.ക്ലോയി ഷാവോ (Chloé Zhao) സംവിധാനം ചെയ്ത ‘ഹാമ്‌നെറ്റ്’ (Hamnet) എന്ന ചിത്രത്തിലെ അത്യുഗ്രൻ പ്രകടനത്തിലൂടെ ജെസ്സി ബക്ലി മികച്ച നടിയായി. മാഗി ഒഫാരെലിന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ സിനിമയില്‍ വില്യം ഷേക്സ്പിയറുടെ ഭാര്യയായ ആഗ്നസ് ഹാതവേയുടെ വേഷമാണ് ജെസ്സി അവതരിപ്പിച്ചത്. പുരസ്കാരം നേടുന്ന ആദ്യ ഐറിഷ് നടിയാണ് ജെസ്സി. ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ ആണ് മികച്ച ചിത്രം. ഈ ചിത്രമൊരുക്കിയ പോള്‍ തോമസ് ആൻഡേഴ്സണാണ് മികച്ച സംവിധായകൻ.

‘വണ്‍ ബാറ്റില്‍ ആഫ്റ്റർ അനദർ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോണ്‍ പെൻ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ‘വെപ്പണ്‍സ്’ എന്ന ചിത്രത്തിലെ അഭിനയത്തിിന് എമി മാഡിഗണ്‍ ആണ് മികച്ച സഹനടിയായത്. ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡിലെ ഡോള്‍ബി തിയറ്ററിലാണ് അവാര്‍ഡ് ദാനച്ചടങ്ങ് നടക്കുന്നത്. ഇന്ത്യയിലെ തത്സമയ സംപ്രേക്ഷണം ഇന്ത്യൻ സമയം പുലർച്ചെ 4.30 ന് റെഡ് കാർപെറ്റ് പരിപാടിയോടെയാണ് ആരംഭിച്ചത്.

ഓസ്കര്‍ പ്രതീക്ഷകളുമായി എത്തിയ ‘സിന്നേഴ്സ്’ പ്രതീക്ഷ തെറ്റിച്ചില്ല. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ നേടിയെടുത്തു. ഓസ്കർ പുരസ്കാര ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ് അർക്കപോ. മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കർ നേടുന്ന ആദ്യ വനിത എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇവര്‍. ഓസ്കർ ചരിത്രത്തില്‍ ഈ വിഭാഗത്തില്‍ പുരസ്കാരം നേടുന്ന ആദ്യ വനിതയും, നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയുമാണ് ഓട്ടം. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും റയാൻ കൂഗ്ലറുടെ ‘സിന്നേഴ്സി’നാണ് ലഭിച്ചത്.

മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം ‘വണ്‍ ബാറ്റില്‍ ആഫ്റ്റർ അനദർ’ സ്വന്തമാക്കി.പോള്‍ തോമസ് ആൻഡേഴ്സണ്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റർ ആൻഡി ജുർഗൻസൻ (Andy Jurgensen) ആണ്. തന്റെ കരിയറിലെ ആദ്യ ഓസ്കാർ നാമനിർദേശത്തില്‍ തന്നെ ആൻഡി ഈ നേട്ടം കൈവരിച്ചു.ബ്രാഡ് പിറ്റ് നായകനായ ‘F1’ (F1: The Movie) 2026-ലെ ഓസ്കറില്‍ മികച്ച ശബ്ദസംവിധാനത്തിനുള്ള പുരസ്കാരം നേടി. റേസിംഗ് സീനുകള്‍ തന്മയത്വത്തോടെ പകർത്താൻ യഥാർത്ഥ F1 മത്സരങ്ങള്‍ക്കിടയിലാണ് ഈ സിനിമ ചിത്രീകരിച്ചത്.ബ്രാഡ് പിറ്റിനൊപ്പം ഡാംസണ്‍ ഇഡ്രിസ്, ജാവിയർ ബാർഡെം എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തി. പ്രശസ്ത താരം ലൂയിസ് ഹാമില്‍ട്ടണ്‍ ഈ ചിത്രത്തിന്റെ സഹനിർമാതാവുമാണ്.