പെറ്റ് ഷോപ്പുകൾക്ക് നവംബർ ഒന്നുമുതൽ ലൈസൻസ് നിർബന്ധം

തിരുവനന്തപുരം: പെറ്റ് ഷോപ്പുകൾക്ക്‌ നവംബർ ഒന്നുമുതൽ ലൈസൻസ്‌ നിർബന്ധമാക്കുമെന്ന്‌ മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. വളർത്തുനായ്ക്കൾക്ക്‌ ലൈസൻസും നായപരിപാലന ചട്ടങ്ങളും നിർബന്ധമാക്കും. എബിസി ചട്ടങ്ങളിൽ മാറ്റംവരുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. മൃഗക്ഷേമ ബോർഡ്‌ യോഗശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിലുള്ള കേന്ദ്ര എബിസി ചട്ടപ്രകാരം എബിസി സെന്ററിൽ നിയമിക്കപ്പെടുന്ന വെറ്ററിനറി സർജൻ 2000 നായ്ക്കളെയെങ്കിലും വന്ധ്യംകരണം ചെയ്‌തിരിക്കണം, സെന്റർ എയർ കണ്ടീഷനായിരിക്കണം തുടങ്ങിയ നിർദേശങ്ങൾ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അത്തരം ചട്ടങ്ങളിൽ ഇളവ് അനുവദിച്ചാലേ എബിസി പ്രവർത്തനം ശക്തമാക്കാനാകൂ. സംസ്ഥാനത്ത്‌ തെരുവുനായ പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് അടിയന്തരയോഗം ചേർന്നത്.