ദുരന്തത്തിനിരയായവര്‍ക്ക് കൃത്യമായ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിനിരയായവര്‍ക്ക് കൃത്യമായ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കും. കേരളത്തിലെ ഖജനാവിന് വേണ്ടത്ര ശേഷിയില്ല. കേന്ദ്ര സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നാട് ഒറ്റക്കെട്ടായി. എന്നാല്‍ ചില അപ ശബ്ദങ്ങളുമുണ്ടായി. അതുപക്ഷെ ആരും മുഖവിലയ്‌ക്കെടുത്തില്ലെന്ന് മാത്രം’, മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തിന്റെ പണത്തില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. ഓഹരി എല്ലാവര്‍ക്കും ലഭിക്കണം. ഇത്രയും പക്ഷപാതിത്വം നിറഞ്ഞ ബജറ്റ് ഇതിനുമുമ്പ് പാര്‍ലമെന്റ് കണ്ടിട്ടില്ല. റെയില്‍വേ വികസനത്തിന് ഒന്നും നല്‍കിയില്ല. എറണാകുളം-ഷൊര്‍ണൂര്‍ പാതയ്ക്ക് അഞ്ച് ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. പരിഹസിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.