ദുരന്ത ഘട്ടങ്ങളിൽ പൊലീസ് ആശ്വാസമായി മാറി; ജനമൈത്രി എന്നത് ജനങ്ങൾക്ക് അനുഭവപ്പെട്ടു; മുഖ്യമന്ത്രി

ദുരന്ത ഘട്ടങ്ങളിൽ പൊലീസ് സേന ആശ്വാസമായി മാറിയെന്നും ജനമൈത്രി എന്നത് ജനങ്ങൾക്ക് അനുഭവപ്പെടുന്നതായി മാറി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണ സംസ്കാരം മാറിയത് ജനങ്ങൾ അനുഭവത്തിലൂടെ വിലയിരുത്തുന്നു.

പൊലീസിൻ്റെ പ്രവർത്തനങ്ങളിൽ ജനവിരുദ്ധമായ സമീപനം ഉണ്ടായപ്പോൾ കടുത്ത നിലപാട് എടുത്തു എന്നും ജനകീയ സേനയായി പൊലീസ് സേന മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷ നാടാണ് കേരളം എന്നും വർഗീയ പ്രശ്നങ്ങളും കലാപങ്ങളും ഇവിടെയില്ല, അത്തരമൊരു അവസ്ഥ ഇവിടെ ഉണ്ടായിക്കൂടെയെന്ന് ചിന്തിക്കുന്നവരും ഉണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജനങ്ങൾക്ക് നേരെ ഒരു തരത്തിലെ അതിക്രമങ്ങളും പൊലീസ് നടത്തിയിട്ടില്ല എന്നും ഹോട്ടൽ ഉടമയുടെ കൊലപാതക കേസിൽ പൊലീസ് മികച്ച രീതിയിൽ പ്രവർത്തിച്ചു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ സർവീസിൽ നിന്ന് ആകെ അഴിമതി തുടച്ചു നീക്കി എന്ന് ഇന്നത്തെ നിലയിൽ പറയാനാകില്ല, ചില പുഴുക്കുത്തുകൾ ചിലയിടങ്ങളിൽ അവശേഷിക്കുന്നുണ്ട്.

അഴിമതിക്കാരോട് ഒരു വിട്ടുവീഴ്ചയും ചെയ്യാനില്ല. ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. ഓരോരുത്തരും അഴിമതിക്കാരാവാതിരിക്കുക മാത്രമല്ല സമീപത്തെ മറ്റുള്ളവരുടെ അഴിമതി കൂടി തടയാൻ ശ്രമിക്കണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.