രാജ്യത്ത് ആദ്യം’,തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇനി പെൻഷനും ചികിത്സാ സഹായവും ലഭ്യമാക്കും; പിണറായി വിജയൻ

തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുന്ന തൊഴിലാളികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ക്ഷേമനിധിയ്ക്ക് കേരള സർക്കാർ തുടക്കം കുറിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളി പ്രതിമാസം 50 രൂപയും തുല്യമായ വിഹിതം സര്‍ക്കാരും അടക്കും.

ഇപ്രകാരം ലഭിക്കുന്ന തുക തൊഴിലാളികളുടെ പെന്‍ഷനും മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുന്നതാണ്. 60 വയസ്സ് പൂര്‍ത്തിയായിട്ടുള്ള അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും.

10 വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് അംശാദായം അടച്ചിട്ടുള്ള ഒരംഗം മരണപ്പെട്ടാല്‍ കുടുംബ പെന്‍ഷന്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത സാഹചര്യം മൂലം നിധിയിലെ അഗത്വം അവസാനിപ്പിക്കേണ്ടി വന്നാല്‍ ഒരംഗം അടച്ച അംശാദായം പലിശ സഹിതം മടക്കി നല്‍കും. ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങള്‍ക്ക് ചികിത്സയ്ക്കായി സാമ്പത്തികസഹായം നല്‍കും.

അംഗങ്ങളുടെ മക്കളുടെ പഠനത്തിനും വിവാഹത്തിനുമടക്കം സാമ്പത്തികസഹായം ലഭ്യമാക്കും.തൊഴിലുറപ്പു പദ്ധതിയെ കൂടുതല്‍ മികവുറ്റതാക്കി സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അതിന്റെ ദൃഷ്ടാന്തമാണ് കേരളം രൂപീകരിച്ചിരിക്കുന്ന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.