കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയില്ല, പിന്നിൽ നിഗൂഢ അജണ്ട; മുഖ്യമന്ത്രി

നവകേരള സദസ്സിന്റെ ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറയി വിജയൻ. നവകേരള സദസ്സിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയില്ലെന്ന അദ്ദേഹം പറഞ്ഞു. കരിങ്കൊടി കാണിച്ചവരുടെ ഉദ്ദേശം വേറെയാണെന്ന് പിണറായി വിജയൻ പറഞ്ഞു. തങ്ങൾ തളിപ്പറമ്പിലേക്ക് വരുമ്പോൾ ബസിന് മുന്നിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ചാടി വീണു. എതിർപ്പുമായി വരുന്നവരെ ആൾക്കൂട്ടം കൈകാര്യം ചെയ്താൽ എന്ത് സംഭവിക്കും? റോഡരികിൽ നിന്നവർ സംയമനം പാലിച്ചുവെന്നും കരിങ്കൊടി കാട്ടിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിഗൂഢ അജണ്ടയുമായി വരുന്നവരാണ് പ്രതിഷേധം നടത്തുന്നത്. ആരും പ്രകോപിതർ ആകരുത്. പ്രകോപനം സൃഷ്ടിക്കലാണ് ലക്ഷ്യം. ആരും പ്രകോപനത്തിൽ വീഴരുതെന്നും ഇതുപോലെ പലതും അനുഭവിച്ചാണ് നാം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞുപഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം അരങ്ങേറിയത്. ഇവരെ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചു. യുത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹനടക്കം ഏഴ് പേർക്ക് പരുക്കേറ്റു. ഹെൽമറ്റും ചെടിച്ചട്ടിയും അടക്കം ഉപയോഗിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം. പരുക്കേറ്റവരെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.