മുഖ‍്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; മൂന്നു വര്‍ഷം പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതെന്തെന്ന് കോടതി
തിരുവനന്തപുരം: മുഖ‍്യമന്ത്രിയെ വിമാനത്തിനകത്ത് വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ പ്രോസിക‍്യൂഷനെതിരേ വിമർശനവുമായി കോടതി.സംഭവം നടന്ന് മൂന്നു വർഷം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചേദിച്ചു.
എന്നാല്‍ കേന്ദ്രം അനുമതി നല്‍കാത്തതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതെന്നാണ് പ്രോസിക‍്യൂഷന്‍റെ വിശദീകരണം. പ്രോസിക‍്യൂഷന്‍റെ വിശദീകരണത്തില്‍ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി അതൃപ്തി അറിയിച്ചു.
കേസിലെ ഒന്നാം പ്രതിയായ ഫർസിൻ മജീദ് പാസ്പോർട് പുതുക്കാൻ അനുമതി തേടികൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. 2022 ജൂണ്‍ 13നായിരുന്നു വിഷയത്തിനാസ്പദമായ സംഭവം നടന്നത്. മുൻ എംഎല്‍എ കെ.എസ്. ശബരിനാഥൻ അടക്കം നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍. മുഖ‍്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ‍്യമന്ത്രിക്കെതിരേ പാഞ്ഞെത്തിയെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.
