തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്നു നടക്കും

തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്നു നടക്കും. രാത്രി ഏഴു മണിയോടെ പാറമേക്കാവ് വിഭാഗമാണ് വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തുക. അതിനുശേഷം തിരുവമ്പാടിയും വെടിക്കെട്ടിന് തിരികൊളുത്തും. രണ്ടു വിഭാഗങ്ങളുടെയും വെടിക്കെട്ട് ചുമതല ഇത്തവണ ഒരാൾക്കു തന്നെയാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.തൃശൂർ പൂരത്തിന്റെ നൂറ്റാണ്ടുകൾ നീണ്ട ചരിത്രത്തിൽ ആദ്യമായാണ് തിരുവമ്പാടിയുടെയും പാറമേക്കാവിൻ്റെയും വെടിക്കെട്ടു ചുമതല ഒരാൾ തന്നെ ഏറ്റെടുക്കുന്നത്. തൃശൂർ മുണ്ടത്തിക്കോട് സ്വദേശി പി എം സതീശനാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ടു ചുമതല. ഇന്നു രാത്രി ഏഴരയോടെ പാറമേക്കാവ് വിഭാഗമാണ് വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തുക. തുടർന്ന് തിരുവമ്പാടി വിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തും. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിന് നേതൃത്വം നൽകിയത് സതീശൻ ആയിരുന്നു.നിലയമിട്ടുകൾ, ബഹുവർണ അമിട്ടുകൾ, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവയെല്ലാം വെടിക്കെട്ടിലുണ്ടാകും. സാമ്പിൾ വെടിക്കെട്ടിനായുള്ള ഒരുക്കങ്ങൾ തേക്കിൻകാട് മൈതാനിയിൽ അവസാന ഘട്ടത്തിലാണ്. ഏപ്രിൽ 20ന്‌ പുലർച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ പെസോയും പൊലീസും അനുവദിച്ച സ്ഥലങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് വെടിക്കെട്ട് കാണാൻ സൗകര്യമുണ്ടാകും. പൂരത്തിൻ്റെയും വെടിക്കെട്ടിൻ്റെയും പശ്ചാത്തലത്തിൽ തൃശൂർ നഗരം കനത്ത പൊലീസ് സുരക്ഷയിലാണ്. രാവിലെ മുതൽ സ്വരാജ് റൗണ്ടിൽ വാഹന പാർക്കിങ് നിരോധിച്ചിട്ടുണ്ട്.