പോപ്പുലർ ഫ്രണ്ടിന്റെ ഹര്‍ത്താല്‍; തുക കെട്ടിവെച്ച ശേഷമേ ജാമ്യം നൽകാവൂ എന്ന് കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിടാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച നിർദ്ദേശം മജിസ്ട്രേറ്റ് കോടതികൾക്ക് നൽകും. തുക കെട്ടിവച്ചാൽ മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു.

നഷ്ടപരിഹാര തുക കെട്ടിവച്ചതിന് ശേഷം മാത്രമേ ജാമ്യം അനുവദിക്കാവൂ, അല്ലാത്തപക്ഷം സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാം. ഹർത്താലിന്‍റെ പേരിൽ സംസ്ഥാനത്ത് 5.6 കോടി രൂപയുടെ നഷ്ടമുണ്ടായതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നഷ്ടപരിഹാരം ഈടാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകണമെന്നായിരുന്നു ആവശ്യം.

ഹർത്താലിനെതിരെ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഹർത്താലിന് ഏഴ് ദിവസം മുമ്പ് കോടതിയുടെ അനുമതി തേടണമെന്ന കോടതി നിർദ്ദേശം ലംഘിച്ചതിനാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തത്.