PUBG കളിക്കുന്നത് തടഞ്ഞതിന് 16 കാരൻ അമ്മയെ വെടിവച്ച് കൊലപ്പെടുത്തി

PUBG കളിക്കുന്നത് തടഞ്ഞതിന് ഉത്തർപ്രദേശിലെ ലക്നൗവിൽ 16 കാരൻ അമ്മയെ വെടിവച്ച് കൊലപ്പെടുത്തി. പിതാവിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് അമ്മയുടെ തലയ്ക്കാണ് വെടിവച്ചത്. തുടർന്ന് മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിൽ ഒളിപ്പിച്ചു. ദുർഗന്ധം അകറ്റാൻ കുട്ടി റൂം ഫ്രഷ്‌നർ ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ ലഖ്‌നൗവിലെ പിജിഐ ഏരിയയിലാണ് സംഭവം. അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇക്കാര്യം ആരോടും പറയരുതെന്ന് 9 വയസ്സുകാരിയായ സഹോദരിയെ ഭീഷണിപ്പെടുത്തി. പിന്നലെ മറ്റൊരു മുറിയിൽ പൂട്ടിയിട്ടു. പിന്നീട് മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചപ്പോൾ, കൊലപാതകമെന്ന വ്യാജ കഥ മെനഞ്ഞ് പ്രതി പൊലീസിൽ അറിയിക്കുകയായിരുന്നു.

ഒടുവിൽ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിയുന്നത്. കുട്ടി PUBGയ്ക്ക് അടിമയായിരുന്നെന്നും, ഗെയിം കളിക്കുന്നതിൽ നിന്ന് അമ്മ തടയാറുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. ഇവരുടെ പിതാവ് സൈനികനാണെന്നും, കൊൽക്കത്തയിലാണ് ജോലി ചെയ്യുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.