രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഗുജറാത്തിലേക്കില്ലെന്ന് റിപ്പോർട്ട്

ന്യൂ ഡൽഹി: രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ ഗുജറാത്തിലേക്ക് ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. യാത്രയുടെ ഏകദേശ പാത തയ്യാറാക്കുകയാണ് കോൺഗ്രസ്. ഇതിനായി പ്രൊഫഷണൽ മാർക്കറ്റിംഗ് ടീമിനെയാണ് കോൺഗ്രസ് കളത്തിലിറക്കുന്നത്. സെപ്റ്റംബർ ഏഴിനാണ് ഭാരത് യാത്ര ആരംഭിക്കുന്നത്. കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിക്കുക.

രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ മാറ്റാനാണ് ഈ യാത്ര. ഇതിനായി പ്രൊഫഷണലുകളെ ഉപയോഗിച്ച് ദേശീയ തലത്തിൽ ഓളം സൃഷ്ടിക്കാനും കോൺഗ്രസ് ലക്ഷ്യമിടുന്നു. യാത്രയുടെ തുടക്കത്തിൽ സോണിയാ ഗാന്ധി പങ്കെടുക്കുമോ എന്ന് സംശയമാണ്. അവരുടെ ആരോഗ്യസ്ഥിതി അത്ര നല്ലതല്ല.

കൊവിഡ് ബാധിതയായതിനാൽ സോണിയ സുഖം പ്രാപിക്കാൻ കുറച്ച് സമയം കൂടി എടുക്കും. അതേസമയം, പ്രിയങ്ക ഗാന്ധി യാത്രയുടെ മുന്‍നിരയിലുണ്ടാവും. മാർച്ചിന് മുമ്പ് രാഹുൽ കന്യാകുമാരിയിലെ വിവേകാനന്ദ പാറ സന്ദർശിക്കും. നേരത്തെ ഒക്ടോബർ രണ്ടിന് ഭാരത് യാത്ര ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.