രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഇന്നു രാത്രി കേരള അതിര്‍ത്തിയില്‍

തിരുവനന്തപുരം: കന്യാകുമാരിയില്‍ ആരംഭിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് രാത്രി കേരള അതിര്‍ത്തിയായ ചേരുവാരകോണത്ത് എത്തും. കേരളത്തില്‍ ഞായറാഴ്ച ആരംഭിക്കുന്ന യാത്രയ്ക്ക് വന്‍ ഒരുക്കങ്ങളാണ് കെ.പി.സി.സി നടത്തിയിട്ടുള്ളത്.

ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയിൽ നിന്ന് വാദ്യമേളത്തിന്‍റെയും കേരള കലാരൂപങ്ങളുടെയും അകമ്പടിയോടെ കെ.പി.സി.സി. പ്രസിഡന്‍റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എം.പി, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, യാത്രയുടെ സംസ്ഥാന കോ-ഓർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എം.പി, ശശി തരൂർ എം.പി തുടങ്ങിയവർ ചേര്‍ന്ന് സ്വീകരിക്കും. കേരളത്തില്‍ ഏഴ് ജില്ലകളിലൂടെയാണ് യാത്ര. രാവിലെ 7 മുതല്‍ 11 വരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമാണ് യാത്രയുടെ സമയം. 300 പദയാത്രികരാണ് യാത്രയിലുള്ളത്.