മഴക്കുറവ്‌ 45 ശതമാനം ; കാലവര്‍ഷം 20 മുതല്‍ പിൻവാങ്ങും

കേരളത്തില്‍ കാലവര്‍ഷം 20 മുതല്‍ ദുര്‍ബലമാകും. സംസ്ഥാനത്ത് മഴക്കുറവ് 45 ശതമാനമായി. തുലാവര്‍ഷം ഒക്ടോബര്‍ രണ്ടാം വാരം എത്തുമെങ്കിലും കാലവര്‍ഷത്തിലെ മഴക്കുറവ് നികത്താൻ പര്യാപ്തമാകില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ആഗോള മഴപ്പാത്തി എന്ന് അറിയപ്പെടുന്ന മാഡൻ ജൂലിയൻ ഓസിലേഷൻ (എംജെഒ) മൂന്നാമത്തെ ഘട്ടം എത്തിയതും ബംഗാള്‍ ഉള്‍ക്കടലും പസഫിക് സമുദ്രവും സജീവമായതുമാണ് കേരളത്തില്‍ മഴ തുടരാൻ കാരണം. ഈ മാസം അവസാന ആഴ്ച വരെ മഴ തുടരാനാണ് സാധ്യത. സെപ്തംബറില്‍ കേരളത്തില്‍ ശരാശരി മഴയേക്കാള്‍ കൂടുതല്‍ ലഭിക്കുമെങ്കിലും കുറവ് നികത്താനാകില്ല. ജൂണ്‍ ഒന്നുമുതല്‍ സെപ്തംബര്‍ ഏഴു വരെ കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത് 1818.5 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ 1007.3 എംഎം മഴയാണ് കിട്ടിയത്. ഏറ്റവും കുറഞ്ഞ മഴ ഇടുക്കിയിലാണ്–- 59 ശതമാനം. വയനാട് –-58, കോഴിക്കോട്, പാലക്കാട് 52, തൃശൂര്‍ 50 ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ്. പത്തനംതിട്ടയിലാണ് അല്‍പ്പം ഭേദപ്പെട്ട മഴ ലഭിച്ചത്. 22 ശതമാനം മഴക്കുറവ്.

ഇപ്പോള്‍ ശക്തമായിരിക്കുന്ന കാലവര്‍ഷം ഇരുപതോടെ വിടവാങ്ങാൻ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗമായ മെറ്റ്ബീറ്റ് വെതര്‍ ഗവേഷകര്‍ പറയുന്നു. ഈ മാസം അവസാനം വരെ കേരളത്തില്‍ മഴ പ്രതീക്ഷിക്കാം. ഒക്ടോബര്‍ രണ്ടാം വാരത്തോടെ തുലാവര്‍ഷം എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. എല്‍നിനോ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ തുലാവര്‍ഷം കുറഞ്ഞേക്കും. എന്നാല്‍ സാധാരണപോലെ ലഭിക്കുമെന്ന് മെറ്റ്ബീറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.