ഇടവപ്പാതിയില്‍ 40 ശതമാനം കുറവ് ; സംസ്ഥാനം വരള്‍ച്ചാ ഭീഷണിയില്‍

ഇടവപ്പാതി അവസാനിക്കാൻ രണ്ടാഴ്ച കൂടി ബാക്കി നില്‍ക്കേ മഴയില്‍ 40 ശതമാനം കുറവ്. ഇത്തവണ കാലവര്‍ഷം കുറഞ്ഞതോടെ സംസ്ഥാനം വരള്‍ച്ചാഭീഷണി നേരിടുകയാണ്.

വരള്‍ച്ചയുടെ ആഘാതം കുറയ്ക്കാനുള്ള നടപടികള്‍ക്ക് ദുരന്തനിവാരണ വകുപ്പ് നിര്‍ദ്ദേശം നല്‍കി. സെപ്റ്റംബര്‍ 15 വരെ കേരളത്തില്‍ 188.82 സെന്റീമീറ്റര്‍ മഴ പെയ്യണം. എന്നാല്‍ കിട്ടിയത് 112.67 സെന്റീമീറ്റര്‍ മാത്രമാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ അവസാനം വരെയുള്ള തുലാവര്‍ഷംകൂടി കുറഞ്ഞാല്‍ സംസ്ഥാനത്ത് വരള്‍ച്ച പ്രഖ്യാപിക്കും. ഇനിയുള്ള ദിവസങ്ങളില്‍ ജലലഭ്യതയും കുടിവെള്ളവിതരണവും ഉറപ്പാക്കാനാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ നിര്‍ദ്ദേശം. വരള്‍ച്ച ബാധിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കാൻ കളക്ടര്‍മാര്‍ യോഗം വിളിക്കണം.

കുടിവെള്ളം പാഴാക്കുന്നതും കര്‍ശനമായി തടയണം. ഏറ്റവും ആവശ്യമുള്ള സ്ഥലങ്ങളില്ലാതെ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം പാടില്ല. ഇതിന് അതാത് കളക്ടറുടെ മുൻകൂര്‍ അനുമതിവേണം. വരള്‍ച്ചാ ആഘാതം കുറയ്ക്കാനുള്ള പദ്ധതികള്‍ക്ക് കളക്ടര്‍മാര്‍ക്ക് സര്‍ക്കാരിന്റെ മുൻകൂര്‍ അനുമതിയില്ലാതെ രണ്ട് ലക്ഷം രൂപ വരെ ചെലവിടാനും അനുമതി നല്‍കി. കുടിവെള്ള വിതരണ പൈപ്പുകളില്‍നിന്ന് ഹോട്ടലുകളും ഓഡിറ്റോറിയങ്ങളും ആശുപത്രികളും വെള്ളം മോഷ്ടിക്കുന്നുണ്ട്. ഇത് തടയാൻ മിന്നല്‍ പരിശോധനകള്‍ നടത്തും. തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡുതോറും കുടിവെള്ള വിതരണത്തിന് ഒരു കിയോസ്‌ക് എങ്കിലും ഉറപ്പാക്കണം.