ന്യൂനമര്‍ദ സാധ്യത: നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ;വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയുള്ള തീയ്യതികളിലാണ് മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലുണ്ടാകാനുള്ള സാധ്യതയുമുണ്ട്.  അതേസമയം ദേശീയ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ ബുള്ളറ്റിന്‍ അനുസരിച്ച് ബുധനാഴ്ച സംസ്ഥാനത്ത് ഒരു ജില്ലകളിലും മഴ അലെര്‍ട്ടുകളില്ല. വ്യാഴാഴ്ച മുതലുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ കിഴക്കൻ ഉത്തർപ്രദേശിന്‌ മുകളിലും തെലങ്കാനക്ക് മുകളിലും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലും ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് കാരണമായി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദമാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണമാവുമെന്ന് പ്രവചിക്കപ്പെടുന്നത്.

സെപ്റ്റംബർ 29ഓടെ വടക്കൻ ആൻഡമാൻ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ വടക്കൻ ആൻഡമാൻ കടലിനും മധ്യ – കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. തുടർന്ന് പടിഞ്ഞാറ്, വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു.

ന്യൂനമര്‍ദങ്ങളുടെ ഫലമായി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഒന്ന് വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് കേരളത്തില്‍ സാധ്യതയുണ്ട്.  ഇത് കണക്കിലെടുത്ത് സെപ്റ്റംബര്‍ 28 മുതലുള്ള തീയ്യതികളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ടുള്ളത്.

വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലുമാണ് യെല്ലോ അലെര്‍ട്ടുള്ളത്.