പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കുക

മഴക്കാലം ആരംഭിച്ചതിനാൽ പകർച്ചവ്യാധികൾ തടയുന്നതിന് ജില്ലയിലെ മുഴുവൻ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക്് അറിയിച്ചു. ജില്ലയുടെ ചില പ്രദേശങ്ങളിൽ നിന്ന് മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ആഹാരശുചിത്വം, കുടിവെള്ള ശുചിത്വം, പരിസര ശുചിത്വം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണം.
കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് തണുപ്പിക്കരുത്. ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് കൃത്യമായ ഇടവേളകളിൽ കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യുകയോ സൂക്ഷിക്കുകയോ വിതരണം നടത്തുകയോ ചെയ്യരുത്.
വിദ്യാലയങ്ങൾ. ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, ബാറുകൾ തുടങ്ങിയ ഇടങ്ങളിൽ ശുചിത്വസംവിധാനങ്ങൾ നിർബന്ധമായും പരിപാലിക്കുക. ആഘോഷങ്ങളിലും മറ്റ് ചടങ്ങുകളിലും ഭക്ഷണം ഉണ്ടാക്കുന്നതിലും വിതരണം ചെയ്യുന്നതിലും അങ്ങേയറ്റം ജാഗ്രത പാലിക്കുക. ചെളിയും വെള്ളവും നിറഞ്ഞ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ എലിപ്പനി രോഗബാധ തടയുന്നതിന് ആരോഗ്യപ്രവർത്തകരുടെ നിർദേശമനുസരിച്ച് ഡോക്‌സി സൈക്ലിൻ ഗുളികകൾ കൃത്യമായി മുഴുവൻ ഡോസുകളും കഴിക്കുക. മുൻകരുതലായി കയ്യുറ, ഗംബൂട്ട് എന്നിവ നിബന്ധമായും ധരിക്കുക.
ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങൾ തടയാൻ കൊതുകുകൾ പെരുകുന്ന ഉറവിടങ്ങൾ ഇല്ലാതാക്കുക. വീടിനുള്ളിലെ അലങ്കാര ചെടിച്ചട്ടികൾ, ഫ്രിഡ്ജിനടിയിലെ വാട്ടർ ട്രേ, ഉപയോഗയോഗ്യമല്ലാത്ത അക്വേറിയം, ആട്ടുകല്ല് എന്നിവ പരിശോധിച്ച് കൊതുകിന്റെ കൂത്താടികൾ വളരുന്നില്ലെന്ന് ഉറപ്പാക്കുക. ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിച്ച് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുവൻ ആളുകളുടെയും പങ്കാളിത്തം ഉണ്ടാകണം. ഏതുരീതിയിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടായാലും സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ കണ്ട് അവരുടെ നിർദേശപ്രകാരം മാത്രം ചികിത്സ തേടണമെന്ന് ഡിഎംഒ അറിയിച്ചു.