സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു, രാത്രിയാത്രയ്ക്ക് വിലക്ക്

സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡീഷയ്ക്ക് മുകളിൽ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമർദ്ദം ദുർബലമായതിനുശേഷം ജൂലായ് 19ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ ഫലമായാണ് അറബിക്കടലിലെ കാലവർഷക്കാറ്റ് സജീവമായി തന്നെ തുടരുന്നതും കേരളത്തിൽ വ്യാപകമായ മഴ ലഭിക്കുന്നതും.
മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, തൃശ്ശൂർ, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് അവധി. പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂരിൽ കോളേജുകൾക്ക് അവധി ബാധകമല്ല.കനത്ത മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
കോഴിക്കോട് ഡിടിപിസി കേന്ദ്രങ്ങളിലും വിലക്കുണ്ട്.
പാലക്കാട്ടെ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിന് നിയന്ത്രണം.
വയനാട്ടിൽ അഡ്വഞ്ചർ പാർക്കുകളുടെ പ്രവർത്തനവും ട്രെക്കിംഗും നിർത്തിവയ്ക്കാൻ കളക്‌ടറുടെ നിർദേശം.
തിരുവനന്തപുരം പൊന്മുടിയിൽ യാത്രാവിലക്ക്.
കോട്ടയത്ത് ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്ക് യാത്ര പാടില്ല.
ഈരാട്ടുപേട്ട-വാഗമൺ റോഡിൽ രാത്രികാല യാത്രയ്ക്ക് നിരോധനം.അട്ടപ്പാടി, നെല്ലിയാമ്പതി, പറമ്പിക്കുളം മേഖലകളിൽ നിരോധനം