രൺബീർ കപൂർ ചിത്രം ബ്രഹ്മാസ്ത്രയ്ക്കെതിരേയും ബഹിഷ്കരണാഹ്വാനം

ബോളിവുഡ് സിനിമകൾക്കെതിരായ ബഹിഷ്കരണ ആഹ്വാനങ്ങൾ തുടരുകയാണ്. ബോളിവുഡിലെ സൂപ്പർ സ്റ്റാർ സിനിമകൾ പോലും ബഹിഷ്കരണം അഭിമുഖീകരിക്കുന്ന സമയത്ത്, മറ്റൊരു ചിത്രം കൂടി ബോയ്കോട്ട് കാമ്പയിനിന്റെ ഇരയായി മാറിയിരിക്കുകയാണ്. രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്രയാണ് ഇത്.

രൺബീർ തന്‍റെ പ്രിയപ്പെട്ട ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു പഴയ വീഡിയോയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. തന്‍റെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഏതെന്ന് അവതാരകൻ ചോദിച്ചപ്പോൾ, തനിക്ക് റെഡ് മീറ്റ് ഭക്ഷണങ്ങൾ ഇഷ്ടമാണെന്നും ബീഫിന്‍റെ ആരാധകനാണെന്നും രൺബീർ പറയുന്നു. അഭിമുഖത്തിന്‍റെ ഈ ഭാ​ഗം മാത്രം എഡിറ്റ് ചെയ്ത് ട്വിറ്ററിലിട്ടാണ് ബ്രഹ്മാസ്ത്രയ്ക്കെതിരെ ഹാഷ്ടാ​ഗ് കാമ്പെയിൻ നടക്കുന്നത്.

ബോയ്കോട്ട് ബ്രഹ്മാസ്ത്ര എന്ന ഹാഷ് ടാഗോടെയാണ് ബഹിഷ്കരണ ആഹ്വാനം നടക്കുന്നത്. റോക്ക്സ്റ്റാർ എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി 11 വർഷം മുമ്പ് ഒരു ദേശീയ മാദ്ധ്യമം നടത്തിയ അഭിമുഖമായിരുന്നു ഇത്. സാമ്പത്തിക ബഹിഷ്കരണമാണ് ബോളിവുഡിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷയെന്നും ബ്രഹ്മാസ്ത്രയിലെ ശിവ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയെല്ലാമാണെന്ന തരത്തിലാണ് പോസ്റ്റുകളും അവയ്ക്കൊപ്പമുള്ള തലക്കെട്ടുകളും.