എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 104 വർഷം കഠിനതടവും 420000 രൂപ പിഴയും

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 104 വർഷം കഠിനതടവും 420000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. പത്തനാപുരം സ്വദേശി വിനോദാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. അതിജീവിതയുടെ സഹോദരിയായ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിലും രണ്ടുദിവസം മുൻപ് കോടതി വിനോദിനെ ശിക്ഷിച്ചിരുന്നു.

അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ സമീറാണ് 104 വർഷം കഠിനതടവിനും 420000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 26 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പിഴ അടയ്ക്കുകയാണെങ്കിൽ അത് അതിജീവിതയ്ക്ക് നൽകണം. ഈ കേസിൽ ഒന്നാം പ്രതിയായിരുന്നു വിനോദ്.

അതിജീവിതയുടെ സഹോദരിയായ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഈ പ്രതിയെ ഇതേ കോടതി 100 വർഷം കഠിനതടവിനും നാല് ലക്ഷം രൂപ പിഴ അടക്കാനും നേരത്തേ വിധിച്ചിരുന്നു. 2020 -2021 കാലയളവിൽ പല ദിവസങ്ങളിലും അശ്ലീല വീഡിയോ കാണിച്ച് അതിജീവിതയെ ലൈംഗിക പീഡനം നടത്തിയെന്നായിരുന്നു കേസ്.