19കാരിയെ തട്ടിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട സംഭവം; പ്രതി ജുനൈദിനായി ലുക്ക്‌ഔട്ട് നോട്ടീസ്.

തൊട്ടില്‍പ്പാലത്ത് 19കാരിയെ തട്ടിക്കൊണ്ട് പോയി മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ പ്രതി ജുനൈദിനായി പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു.പ്രതി പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതായാണ് പൊലീസ് പറയുന്നത്.

സ്വകാര്യ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ബുധനാഴ്ച്ച വൈകിട്ടോടെയാണ് ഹോസ്റ്റലില്‍ നിന്നും കാണാതാവുന്നത് . വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ സഹപാഠികളോട് വിവരം തേടുകയായിരുന്നു. ആണ്‍സുഹൃത്തിനൊപ്പം വൈകിട്ടോടെ ബൈക്കില്‍ പോയി എന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി.പൊലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ കുണ്ടുതോടാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തൊട്ടില്‍പ്പാലം എസ്.ഐ സി.വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നടത്തിയ അന്വേഷണത്തില്‍ കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൂട്ട് പൊളിച്ചാണ് പൊലീസ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലിസ് പറഞ്ഞു.പൊലീസ് സ്ഥലത്തെത്തുന്നതിന് ഒരു മണിക്കൂര്‍ മുൻപാണ് പ്രതി രക്ഷപെട്ടത്. പ്രതിക്കെതിരെ ഐ പി സി 376 ബലാല്‍സംഗം,തട്ടിക്കൊണ്ട് പോകല്‍,ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങളും വീഡിയോകളും പകര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വീട്ടില്‍നിന്ന് എംഡിഎംഎ കണ്ടെത്തിയതിലും ജുനൈദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.