ബലാത്സംഗക്കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് പരോള്‍
ബലാത്സംഗ- കൊലക്കേസ് പ്രതിയും ദേരാ സച്ചാ സൗദാ തലവനുമായ വിവാദ ആള്‍ദൈവം ഗുർമീത് റാമിന് വീണ്ടും പരോള്‍.40 ദിവസത്തേക്കാണ് ഗുർമീത് റാം റഹീമിന് പരോള്‍ അനുവദിച്ചിരിക്കുന്നത്.
നിലവില്‍ ഹരിയാനയിലെ റോഹ്തക് ജില്ലയിലെ സുനാരിയ ജയിലിലാണ് റഹീം. സിർസയിലെ ആശ്രമത്തില്‍ വച്ച് രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. 2017ല്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇത് 15-ാം തവണയാണ് ഗുര്‍മീതിന് പരോള്‍ ലഭിക്കുന്നത്. 2025 ഓഗസ്റ്റില്‍ 40 ദിവസത്തെ പരോളാണ് ഇയാള്‍ക്ക് അവസാനമായി ലഭിച്ചത്. ശിക്ഷാ കാലയളവില്‍ ഇയാള്‍ ഇതുവരെ 300 ദിവസത്തിലധികം ജയിലിന് പുറത്ത് ചെലവഴിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ്കള്‍ക്ക് തൊട്ടുമുമ്ബ് ഗുർമീതിന് പരോള്‍ ലഭിക്കുന്നത് നേരത്തെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
16 വർഷങ്ങള്‍ക്ക് മുൻപ് ഒരു മാധ‍്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും ഗുർമീത് പ്രതിയാണ്. ഈ കേസില്‍ ഗുർമീതും മറ്റു മൂന്നു പേരും ശിക്ഷിക്കപ്പെട്ടിരുന്നു. പരോള്‍ കാലയളവില്‍ യുപിയിലെ ബാഗ്പത് ആശ്രമത്തിലാണ് സാധാരണയായി ഇയാള്‍ താമസിക്കാറുള്ളത്. എന്നാല്‍ ഇത്തവണ സിർസ ആസ്ഥാനത്തേക്ക് മാറാൻ നീക്കമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
