നെല്ലുള്‍പ്പെടെ 14 കാര്‍ഷിക വിളകള്‍ക്ക് തറവില നിശ്ചയിച്ച്‌ കേന്ദ്രം

2024-25 സീസണിലെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നെല്ല്, ചോളം, ബജ്റ, റാഗി, സോയാബീന്‍, നിലക്കടല, പരുത്തി തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നെല്ലിന് ക്വിന്റലിന് താങ്ങുവില 117 രൂപ വര്‍ധിപ്പിച്ചു. ഇതോടെ നെല്ലിന്റെ താങ്ങുവില 2300 രൂപയാകും. നെല്ലിന് 2014-15 ഉണ്ടായിരുന്ന താങ്ങുവിലയുമായി താരതമ്യം ചെയ്താല്‍ 69 ശതമാനം വര്‍ധന ഉണ്ടായെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം കോടി രൂപ താങ്ങുവിലയായി മാത്രം ലഭിക്കുമെന്നും കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 35,000 കോടി രൂപയുടെ വര്‍ധനവാണുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമത്തിന് വലിയ പ്രധാന്യമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഉല്‍പ്പാദനച്ചെലവിന്റെ 1.5 ഇരട്ടിയെങ്കിലും താങ്ങുവില വേണമെന്ന നയപരമായ തീരുമാനം വര്‍ധനവില്‍ പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.