രാജ്യാന്തര യാത്രികർക്ക് ആർടിപിസിആർ ടെസ്റ്റ് വേണ്ട, കോവിഡ് നിയന്ത്രണത്തിൽ ഇളവുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് വന്നതോടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കേന്ദ്ര സർക്കാർ. ഇന്ത്യയിലെത്തുന്ന രാജ്യാന്തര യാത്രികരിൽ രണ്ടു ശതമാനത്തിനു നടത്തിവന്നിരുന്ന ആർടിപിസിആർ പരിശോധന പൂർണമായും ഒഴിവാക്കി. വ്യാഴാഴ്ച മുതൽ മാറ്റം നിലവിൽവരുമെന്ന് സർക്കാർ മാർഗനിർദേശത്തിൽ പറയുന്നു.

ഇതോടെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തികൾ തുടങ്ങി എവിടെനിന്നും ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് ആർടിപിസിആർ പരിശോധന ആവശ്യമില്ല. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ വിമാനക്കമ്പനികളും അന്താരാഷ്‌ട്ര യാത്രക്കാരും പാലിക്കേണ്ട മുൻകരുതൽ നടപടികൾക്കുള്ള മുൻകരുതൽ നിർദേശങ്ങൾ തുടർന്നും ബാധകമാകുമെന്നും മന്ത്രാലയം അറിയിച്ചു.

വിദേശത്തു നിന്നു വരുന്നവർ കോവിഡ് 19ന് എതിരായ വാക്സിനേഷൻ അതത് രാജ്യങ്ങളിൽ നിന്ന് പൂർത്തിയാക്കിയിരിക്കണം. യാത്രയിൽ മാസ്ക് ധരിക്കുന്നതിനെക്കുറിച്ച് ഉൾപ്പടെയുള്ള നിർദേശങ്ങൾ നൽകുന്നത് തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ലക്ഷണം ഉള്ളവരെ ഐസൊലേറ്റ് ചെയ്യണം. രാജ്യത്തേക്ക് വരുന്നവരുടെ തെർമൽ സ്കാനിങ് നടത്തണമെന്നും പുതിയ മാർ​ഗനിർ​ദേശത്തിൽ പറയുന്നുണ്ട്.

അവസാന 24 മണിക്കൂറിൽ പുതിയതായി 49 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച രാവിലെ അറിയിച്ചിരുന്നു. നിലവിൽ 1464 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.