ശബരി കെ റൈസ് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ശബരി കെ റൈസ് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി. കെ റൈസ് വിപണി ഇടപെടലിലെ പുതിയ ചുവടുവയ്‌പ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ റൈസ് വിതരണോദ്‌ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല ബ്രാൻഡുകളോടും മത്സരിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് സപ്ലൈകോ. ബ്രാൻഡിങ് പ്രാധാന്യത്തോടെയാണ് സപ്ലൈകോ കാണുന്നത്. ആവശ്യമായ ഭക്ഷ്യധാന്യം നമുക്ക് ഇവിടെ ഉത്പാദിപ്പിക്കാൻ കഴിയില്ല. കേന്ദ്രം ഒരു വാഗ്ദാനവും പാലിക്കാൻ കഴിയില്ല എന്നുള്ള നിലപാടിലാണ്.സംസ്ഥാനം നടത്തുന്ന വിപണിയിടപെടൽ തടയാൻ കേന്ദ്രം ശ്രമിക്കുന്നു. ഇത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധം. തങ്ങൾക്ക് തോന്നിയത് ചെയ്യും എന്ന നിലപാടാണ് കേന്ദ്രം സ്വീക്കരിക്കുന്നത്. സംസ്ഥാനം ചെറിയ പൈസക്ക് നൽകിയ അരിയാണ് കേന്ദ്രം 29 രൂപക്ക് ഭാരത് റൈസ് എന്നപേരിൽ വിളിക്കുന്നത്. 11 രൂപ സബ്‌സിഡി നൽകിയാണ് കെ റൈസ് വിപണിയിൽ എത്തിക്കുന്നത്. കേന്ദ്രം നേരിട്ട് അരി വിതരണം ഏറ്റെടുത്തതിന്റെ ഉദ്ദേശം എന്താണ്. രാഷ്ട്രീയ ലാഭവും സാമ്പത്തിക ലാഭവും ആണ് കേന്ദ്ര ലക്ഷ്യം. സംസ്ഥാനം സ്വീകരിക്കുന്നത് തനതു രീതിയിലുള്ള പ്രവർത്തനങ്ങളാണ്.

സംസ്ഥാന സർക്കാർ കെ റൈസ് വിതരണം ചെയ്യുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ്. നമ്മുടെ നാട്ടിൽ ആരും പട്ടിണി കിടക്കാൻ പാടില്ല എന്ന നിര്ബന്ധത്തോടുള്ള ഇടപെടലാണ് ഇപ്പോൾ കെ റൈസിലെത്തി നിൽക്കുന്നത്. കഴിക്കുന്ന ഭക്ഷണം മുടക്കാനുള്ള കേന്ദ്രത്തിന്റെ സമീപനം നാം നേരത്തെ തിരിച്ചറിഞ്ഞതാണ്. പ്രളയകാലത്ത് നൽകിയ അരിക്ക് പോലും കേന്ദ്രം പണം പിടിച്ചുപറിച്ച ചരിത്രമാണ് കേന്ദ്രസർക്കാറിനുള്ളത്. എന്നിട്ടും അരിശം തീരാത്തത് പോലെയാണ് സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി പോലും മുടക്കാനുള്ള നടപടി കേന്ദ്രം സ്വീകരിച്ചത്. ഇത്തരത്തിൽ കാര്യങ്ങൾ ഉണ്ടാകുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല.