ശബരിമല സന്നിധാനത്ത് ചെരിപ്പ് ധരിച്ച് കയറിയ പോലീസുകാരനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി
ശബരിമല സന്നിധാനത്ത് ചെരിപ്പ് ധരിച്ച് കയറിയ പോലീസുകാരനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. ചിങ്ങമാസ പൂജകള്‍ക്കായി നട തുറന്ന ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.തിരുവനന്തപുരം എസ്.എ.പി. ക്യാമ്ബിലെ സിവില്‍ പോലീസ് ഓഫീസർ രാജേഷിനെയാണ് സംഭവത്തെത്തുടർന്ന് ക്യാമ്ബിലേക്ക് തിരിച്ചയച്ചത്.
ശനിയാഴ്ച രാത്രി 8:45-ഓടെ സോപാനത്തിന് സമീപം വെളുത്ത ചെരിപ്പണിഞ്ഞ് നില്‍ക്കുകയായിരുന്ന രാജേഷിന്റെ ചിത്രം ഒരു അയ്യപ്പഭക്തൻ മൊബൈലില്‍ പകർത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തു.മഴ പെയ്തുകിടന്നതിനാല്‍ ചെരിപ്പുമായി ഓടി സന്നിധാനത്തേക്ക് കയറുകയായിരുന്നെന്നും, ചെരിപ്പ് അഴിച്ചുമാറ്റാൻ മറന്നുപോയെന്നുമാണ് പോലീസുകാരന്റെ വിശദീകരണം.
അറിയാതെ പറ്റിയതാണെങ്കിലും പോലീസ് ഈ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. അച്ചടക്കലംഘനമായി കണക്കാക്കി അന്വേഷണത്തിന് ശബരിമല പോലീസ് ചീഫ് കോ-ഓർഡിനേറ്ററായ എഡിജിപി എസ്. ശ്രീജിത്ത് ഉത്തരവിട്ടു. വടക്കേനട വഴിയാണ് പോലീസുകാരൻ കയറിയത്.
