ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിർമ്മാണം; താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിർമ്മാണം താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ച്ചത്തേക്കാണ് ഇടക്കാല ഉത്തരവ്. സത്യവാങ്മൂലം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയോട് സാവകാശം തേടി. രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.

ശബരിമലയിൽ പുതിയതായി പണി കഴിപ്പക്കുന്ന ഭസ്മ കുളത്തിന് കഴിഞ്ഞ ദിവസമാണ് തറക്കല്ലിട്ടത്. മകര ജ്യോതി, ശബരി ഗസ്റ്റ് ഹൗസുകൾക്ക് സമീപമാണ് പുതിയ ഭസ്മകുളം നിർമ്മിക്കുന്നത്. പൂർണ്ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഭസ്മ കുളം സമർപ്പിക്കുന്നത്. തിരുവനന്തപുരം പൂജപ്പുര സ്വദേശിയും ശിൽപ്പിയുമായ എം ആർ രാജേഷാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പൂർണ്ണമായും ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ നിരീക്ഷണത്തോട് കൂടിയാണ് നിർമ്മാണ പ്രവർത്തനം നടക്കുക.