സത്യജിത് റേയുടെ പൈതൃക വസതി പൊളിക്കാൻ ബംഗ്ലാദേശ് സർക്കാർ
ധാക്ക: പ്രശസ്ത സംവിധായകൻ സത്യജിത് റേയുടെ ധാക്കയിലുള്ള പൈതൃക വസതി ബംഗ്ലാദേശ് അധികൃതർ പൊളിച്ചുമാറ്റാൻ പോവുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ധാക്കയിലെ ഹൊറികിഷോർ റേ ചൗധരി റോഡിലുള്ള നൂറ്റാണ്ട് പഴക്കമുള്ള വസതി സത്യജിത് റേയുടെ മുത്തച്ഛനും പ്രശസ്ത സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോർ റേ ചൗധരിയുടേതായിരുന്നു. ഇതിന്റെ പൊളിക്കൽ നടപടികൾ ഇതിനകം ആരംഭിച്ചതായി പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ച് മമത ബാനർജി പറഞ്ഞു.ഉപേന്ദ്ര കിഷോർ റേ ചൗധരിയുടെ വീട് മുമ്പ് മൈമെൻസിങ് ചിൽഡ്രൻസ് അക്കാദമിയായി ഉപയോഗിച്ചിരുന്നു.
എന്നാൽ അധികാരികളുടെ അവഗണനയെത്തുടർന്ന് അത് ജീർണാവസ്ഥയിലായി എന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശ് പുരാവസ്തു വകുപ്പിന്റെ കണക്കനുസരിച്ച് ഒരു നൂറ്റാണ്ടിലേറെ മുമ്പ് നിർമ്മിച്ചതാണ് ഈ വീട്. 1947-ലെ വിഭജനത്തിനുശേഷം സ്വത്ത് സർക്കാർ ഉടമസ്ഥതയിലായി.
“ഈ വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. ബംഗാളി സംസ്കാരത്തിന്റെ മുൻനിരക്കാരിൽ ഒരാളാണ് റേ കുടുംബം.
ബംഗാളിന്റെ നവോത്ഥാനത്തിന്റെ ഒരു സ്തംഭമാണ് ഉപേന്ദ്ര കിഷോർ. അതിനാൽ, ഈ വീട് ബംഗാളിന്റെ സാംസ്കാരിക ചരിത്രവുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു,” മുഖ്യമന്ത്രി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ഈ പൈതൃക ഭവനം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് സർക്കാരിനോടും ആ രാജ്യത്തെ എല്ലാ മനസ്സാക്ഷിയുള്ള ജനങ്ങളോടും അവർ അഭ്യർത്ഥിച്ചു
