സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു
മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്ന തോടേങ്ങല്‍ (40), മകൻ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിെൻറ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്.മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങള്‍ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജലീലിെൻറ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡില്‍ വാദി ഫറഹ എന്ന സ്ഥലത്ത് വെച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വർഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീലിെൻറ കുടുംബം സന്ദർശന വിസയിലാണ് ഇവിടെയെത്തിയത്. ഉമ്മ മൈമൂനത്ത് ഉംറ വിസയിലാണ് എത്തിയത്. സകുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീല്‍, ഹഫ്സി, റഫീഖ്, മുബാറക്ക് എന്നിവർ തുടർ നടപടികള്‍ ചെയ്തുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
